കൊച്ചി: ട്വന്റി 20യും കോൺഗ്രസും കൈകോർത്തതോടെ കുന്നത്തുനാട് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഒന്നിൽപോലും എൽഡിഎഫിന് ഭരണം പിടിക്കാനായില്ല. എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു.
ഇവിടെ എൽഡിഎഫിന് എട്ടു സീറ്റും യുഡിഎഫിന് ഏഴ് സീറ്റും ട്വന്റി 20ക്ക് രണ്ട് സീറ്റുമാണുണ്ടായിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്വന്റി 20 അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. ഇതോടെ യുഡിഎഫിന്റെ റെജി തോമസ് പ്രസിഡന്റായി.
മഴുവന്നൂർ പഞ്ചായത്തിൽ യുഡിഎഫിനാണ് ഭരണം. തിരുവാണിയൂരിൽ ഒമ്പതു സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ട്വന്റി 20 അധികാരത്തിലെത്തിയത്. കുന്നത്തുനാട് പഞ്ചായത്തിൽ 12 സീറ്റുള്ള യുഡിഎഫ് ഭരണം പിടിച്ചു.
കിഴക്കമ്പലം പഞ്ചായത്തിൽ 14 സീറ്റ് നേടി ട്വന്റി 20 അധികാരത്തിലെത്തി. ഇവിടെ സംയുക്ത മുന്നണി ഏഴു സീറ്റുകൾ പിടിച്ചെടുത്തിരുന്നു. പൂതൃക്ക പഞ്ചായത്തിൽ യുഡിഎഫിനും ട്വന്റി 20ക്കും ഏഴ് വീതമാണ് അംഗങ്ങളുള്ളത്. നറുക്കെടുപ്പിൽ വിജയം ട്വന്റി 20ക്കൊപ്പം നിന്നു.
കോലഞ്ചേരി ഈസ്റ്റിൽ നിന്നുള്ള പൂജ ജോമോൻ പ്രസിഡന്റായി. ഐക്കരനാട് പഞ്ചായത്തിൽ 16വാർഡും വിജയിച്ച് ട്വന്റി 20 ഭരണം നിലനിർത്തി. വാഴക്കുളം പഞ്ചായത്തിൽ 24 വാർഡുകളിൽ 15ലും വിജയിച്ച യുഡിഎഫിനാണ് ഭരണം.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ എൽഡിഎഫ് നേടി. കോൺഗ്രസിന്റെ സവിത അബ്ദുൾറഹ്മാനാണ് പരാജയപ്പെട്ടത്. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് നേടി.